Saturday, May 30, 2009

പാരമ്പര്യത്തിന്റെ സംരക്ഷകന്‍

കുറച്ചു നാളുകള്‍ക്കു മുന്പ് ഞാന്‍ വീട്ടില്‍ പോകാനായി ബാംഗ്ലൂര്‍ കൃഷ്ണരാജ പുരം റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ അടുത്ത് ഒരു മധ്യവയസ്കന്‍ വന്നിര‌ുന്നു.അയാള്‍ എന്നെ തലങ്ങും വിലങ്ങും നോക്കി ; പിന്നീട് പ്രസ്താവിച്ചു " ഐ ടി " ആണെല്ലേ ?. അതെ എന്ന് ഞാന്‍ തിരിച്ചു പ്രസ്താവിച്ചു. പിന്നീട് വീടും കൂടും തുടങ്ങി ജാതി വരി അയാള്‍ ചോതിച്ചറിഞ്ഞു.
ബാംഗ്ലൂര്‍ മുതലായ നഗരങ്ങളിലെ മൂല്യ ശോഷണം,നാടിന്റെ മഹത്വം,സാഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ അയാള്‍ എന്നിക്ക് കുറെ ക്ലാസ്സ് എടുത്തു.ഒരുപാടു വായിച്ചിട്ടുള്ള ആമനുഷ്യനെ പറ്റി മതിപ്പു തോന്നി.അയാളുടെ മക്കളെ "നാടന്‍ "രീതിയില്‍ വളര്‍ത്തിയതില്‍ ഉള്ള ഗര്‍വും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
സാമാന്യ നീതിക്ക് ഞാന്‍ ഒരു ചോദ്യം ചോദിച്ചു.താങ്ങളുടെ വീടെവിടയാണ്?.തൃശ്ശൂര് അടുത്ത് ;പുന്നയൂര്‍കുളം പറഞ്ഞാല്‍ അറിയില്ലാരിക്കും!

അറിയാം! ഞാന്‍ പറഞ്ഞു.എങ്ങിനെ ? കൌതുകത്തോടെ അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.ബാലാമണിയമ്മയുടെ സ്ഥലമല്ലേ? ഞാന്‍ ചോദിച്ചു! അയാള്‍ ഞെട്ടി.പക്ഷെ അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.

ഒരു പക്ഷെ ഞാന്‍ കമലാദാസിന്റെ നാടല്ലെ എന്ന് ചോദിക്കാത്തത് കൊണ്ടാവാം അല്ലങ്കില്‍ ഞാന്‍ "ഐ ടി " ആയതു കൊണ്ടാവാം. ഞാന്‍ കരുതി.പക്ഷെ അയാള്‍ എന്നെ ഞെട്ടിച്ചു.
അതാരാണ്?...അയാള്‍ ചോദിച്ചു.
ദുഖത്തോടെ ഞാന്‍ തല താഴ്ത്തി!

Friday, March 20, 2009

മാങ്ങാസ്

ഇപ്പോള്‍ സ്ഥിരം നാട്ടില്‍ പോകുന്നതുകൊണ്ട്‌ അവിടെ നടക്കുന്ന കാര്യങ്ങളെകുറിച്ചു കൃത്യമായ ബോധമുണ്ട് .കഴിഞ്ഞ മൂന്നു മാസമായി എല്ലാ അവധി ദിവസവും ഞാന്‍ ചിലവഴിച്ചത് നാട്ടിലാണ്.ആഴ്ച തോറുമുള്ള ഈ പോക്കിന്റെ രഹസ്യം തേടി- പല ശത്രുക്കളും അന്വേഷിച്ചതില്‍ നിന്നും ഞാന്‍ രഹസ്യ വേളി കഴിച്ചു എന്ന് വരെ അവര്‍ പറഞ്ഞു പരത്തി .
കാര്യം എന്തൊക്കയായാലും നാട്ടിലെ മാവെല്ലാം ഇത്തവണ നല്ല ഉഗ്രനായി പൂത്തിട്ടുണ്ട്. പല സ്ഥലത്തും കണി കൊന്ന തന്റെ മഞ്ഞ പുടവ നിവര്‍ത്തി ആടിതുടങ്ങിയിരിക്കുന്നു.കുട്ടികള്‍ക്കൊക്കെ അവധി അടുക്കുന്നതിന്റെ ആഹ്ലാദം. ഞാന്‍ രണ്ടാഴ്ച മുമ്പു ബാംഗളൂര്‍ിലെ പ്രമാദമായ ഒരു കടയില്‍ നിന്നു വാങ്ങിയ ജീന്‍സും ടീയും ഇട്ടുകൊണ്ട്‌ നാട്ടിലെ റോഡില്‍ നടക്കുമ്പോള്‍ എതിര്‍വശത്തെ വീടിലെ അമേരിക്കയിലുള്ള അമ്മാമ്മേടെ പറങ്കി ഒന്നു കനിഞ്ഞു ; ദേ മുമ്പിലൊരു പറങ്കി പഴം.പിന്നെ ഒന്നും നോക്കിയില്ല,കടിച്ചു പറിച്ചു അങ്ങ് തിന്ന് നാഗരിക ജീവിതത്തിനോട് പക തീര്‍ത്തു.

പുറകുവശത്തെ വീട്ടിലെ രണ്ടു മാവും ഭംഗിയായ് പൂത്തിരിക്കുന്നു.അമ്മച്ചി എന്ന് ഞങ്ങള്‍ കുട്ടികള്‍ സ്നേഹത്തോടെ വിളിച്ചിരുന്ന ആ അമ്മൂമ്മ മരിച്ചതോടെ ആ വീടിനോടുള്ള സ്നേഹവും ഇല്ലാതായി എന്ന് പറഞ്ഞാല്‍ തെറ്റില്ല. എല്ലാ വിഷുവിനും രാവിലെ കൃത്യമായി അമ്മച്ചി വീടിലെത്തി തരാറുള്ള രണ്ടു രൂപയിലെ ഉറവ വറ്റാത്ത സ്നേഹം ഒരായുഷ്കാലത്തിന്റെ ഓര്‍മയാണ്.

പിന്നെ അപ്പയുടെ വീടിലെ കര്പൂര മാവും ആകാശ മുട്ട വളര്ന്നു നിന്നിരുന്ന നാടുമാവും എനിക്ക് തന്ന നൂറു കണക്കിന് മാങ്ങകലോടുള്ള നന്ദി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കട്ടെ !കളം മാറി കാലം മാറി, എങ്കിലും മാങ്ങയോടുംപരന്കി പഴത്തോടും ഉള്ള ഹൃദയബന്ധം കൂടി വന്നു കൊണ്ടേ ഇരുന്നു.

കുട്ടികാലത്ത് ഉണ്ടായിരുന്ന കൂടുകരോക്കെ പോയ് മറഞ്ഞു. എല്ലാ അടവും പഠിച്ച കളരി എന്ന് ശൂന്യം.ഫിസിക്സ് പഠിക്കുന്ന കാലത്ത് കുട്ടിക്കാലത്തെ കളികളെഓര്‍ത്ത് എഴുതിയത് ഓര്‍ക്കുന്നു.
"പണ്ടു അക്ക ഉം സാറ്റ് ഉം കല്ലുകൊത്തും
ഇന്നു ആര്‍ക് ഉം ഇന്‍സാറ്റ് ഉം കാല്‍ക്കുലസ് ഉം " എന്ന് .

കുട്ടിക്കാലത്തെ വേനല്‍ അവധികള്‍ ചിലവിട്ടിരുന്ന മാവിന്റെ തണലില്‍ കുത്തിയിരിക്കുന്ന ബന്ധുക്കളും അല്ലാത്തവരുമായ കുട്ടികളും ഞാനും -എന്ത് രസമായിരുന്നു. "കിങ്ങരന്മാര്‍" എന്നാണ് അമ്മ അവരെ വിളിച്ചിരുന്നത്.ഹോട്ട് മാങ്ങകളില്‍ നിന്നു ഒഴുകുന്ന ചുടു ദ്രാവകം (ചോന) വീണു പോള്ളാത്ത ഒരു മുഖവും കിങ്ങരന്മാരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല .മഴ വരുമ്പോള്‍ മാങ്ങകള്‍ പടുപട വീഴും.കുട്ടയുമായി ട്ടാണ് നില്പ്. കുന്നുകള്‍ പോലെ മാങ്ങാ പറുക്കി കൂട്ടും. ജൂസി മാങ്ങാസ്!

മനസ്സിന്റെ മിട്ടായി തെരിവില്‍ മാങ്ങകള്‍ അടുക്കി വച്ചിരിക്കുന്നു.ഓര്‍മകള്‍ ആ മധുരമായ ഫലങ്ങള്‍ വാങ്ങി കൂട്ടുന്നു .നന്മ പഴയ പടങ്ങള്‍ പോലെയാണ്.പുത്തന്‍ പടങ്ങള്‍ റിലീസ് ചെയ്തുകൊണ്ടേ ഇരിക്കും.പഴയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ ,കണ്ടവരുടെ ഓര്‍മ്മകളുടെ പെട്ടികളില്‍ സൂക്ഷിക്കപെടും. കുട്ടിക്കാലത്തെ മാങ്ങാ പറക്കു പോലെ.